Thursday, August 02, 2007

ബാല്യകാല സ്മരണ - ഒന്നാം ക്ലാസ്സ്

സംഭവം നടക്കുന്നത് നോം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോ. എന്നിട്ടും നീയതു ഓര്‍ത്തിരിക്കുന്നല്ലോ ഭയങ്കരാ എന്നാരെങ്കിലും ചിന്തിച്ചോ..? ആരും ഓര്‍ത്തിരുന്നു പോകും ..അത്രേം ആ കുരുന്നു മനസ്സന്നു അപമാന ഭാരത്താല്‍ തകര്‍ന്നു പോയി.വീടിനടുത്തു തന്നെ ഉള്ള സ്കൂള്‍. രണ്ടു ഡിവിഷന്‍. ഒന്നില്‍ എന്റെ അച്ഛന്റെ അനിയത്തി ആയിരുന്നു ടീച്ചര്‍. ക്ലാസിലിരുന്നു 'ആന്റീ എനി‍ക്കു മുള്ളണം' എന്നു പറയുമൊന്നു പേടിച്ചിട്ടാണോ എന്തോ എന്നെ മറ്റേ ക്ലാസിലാണ്‌ ചേര്‍ത്തത്. എന്റെ മൂന്നു ചേച്ചിമാരും പഠിച്ചിരുന്നത് ആ സ്കൂളില്‍ തന്നെ. ഗ്രേസി ടീച്ചര്‍ ആയിരുന്നു എന്റെ ക്ലാസ് ടീച്ചര്‍. ടീച്ചറിന്റെ അനിയന്റെ ഇരട്ട പെണ്‍കുട്ടികളും അതേ ക്ലാസ്സില്‍ തന്നെ. സ്വന്തം അമ്മായി ക്ലാസ് ടീച്ചറായതിന്റെ എല്ലാ വിധ അഹങ്കാരത്തോടും കൂടെ അവര്‍ അവിടെ കഴിഞ്ഞു പോന്നു. എനിക്കാ ചാന്‍സ് തരാതിരുന്ന എന്റെ ആന്റിയോട് എനിക്കന്നു കടുത്ത ദേഷ്യവും ഉണ്ടായിരുന്നു. ഇരട്ടകളും ഞാനും തമ്മില്‍ ഒരു ശീതസമരം നില നിന്നിരുന്നു. ഹേയ് അസൂയ കൊണ്ടല്ല. പണ്ടേ ഞാനൊരു സ്ത്രീ വിരോദ്ധിയായിരുന്നല്ലോ..

ജൂണില്‍ മഴ തകര്‍ത്തു പെയ്ത ഒരു ദിവസം . സ്കൂളില്‍ ടീച്ചര്‍മാര്‍ മിക്കവരും വന്നിരുന്നില്ല. ഒരു ടീച്ചര്‍ക്ക് ര്ണ്ടും മൂന്നും ക്ലാസ്സുകള്‍ നോക്കേണ്ടി വന്നന്നതിനാല്‍ പഠിപ്പില്ല. അതായത് നമ്മളെ സംബന്ധിച്ചടുത്തോളം ഒരു ഉത്സവം. കലപില ശബ്ദങ്ങളും ചൂരല്‍ മേശയിലടിക്കുന്ന ശബ്ദവും അന്തരീക്ഷത്തില്‍ നിറഞ്ഞു.

"ഞാനിപ്പോ വരാം എല്ലാവരും മിണ്ടാതെ ഇരുന്നോളണം ട്ടോ" എന്നും പറഞ്ഞ് ടീച്ചര്‍ പുറത്തേക്കിറങ്ങി.

ആയിക്കോട്ടെ എന്നു ഞങ്ങളും. ചാറ്റ മഴ പോലെ തുടങ്ങിയ ശബ്ദം പെരുമഴയും ഉരുള്‍പൊട്ടലുമൊക്കെ ആയി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. ആരുമില്ല ചീത്ത പറയാനും തല്ലാനും. ചിലര്‍ ക്ലാസിന്റെ പനമ്പു മറയിലുള്ള ചെറിയ ചെറിയ ദ്വാരങ്ങള്‍ ചേര്‍ത്ത് വലിയ ദ്വാരം ഉണ്ടാക്കുന്ന കൈത്തൊഴിലില്‍ ഏര്‍പ്പെട്ടപ്പോള്‍ മറ്റു ചിലര്‍ പോക്കറ്റിലുള്ള ഗോലി, പമ്പരം തുടങ്ങിയ പാഠ്യോപകരണങ്ങള്‍ എടുത്ത് കളി തുടങ്ങി. പൊതുവേ ശാന്ത ശീലരായ ഞങ്ങള്‍ കുറച്ചു പേര്‍ പുതിയൊരു കളി കണ്ടു പിടിച്ചു. ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു. ഓരോന്നും ഒരോ നാട്ടു രാജ്യങ്ങളായി പ്രഖ്യാപിച്ചു. നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു ഈ പുതിയ കളിയുടെ ഹൈലൈറ്റ്. ബെല്‍റ്റ് , പെന്‍സില്, സ്ലേറ്റ് തുടങ്ങിയ മാരക ആയുധങ്ങുളുമായി എല്ലവരും പോരാടി. ഇതു കണ്ട ചില പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പെണ്‍ നാട്ടു രാജ്യം ഫോം ചെയ്തു. അതില്‍ രാഞികളായി നമ്മുടെ ഇരട്ടകളും.

അതോടെ ഞാന്‍ രാജാവും കൂട്ടുകാരന്‍ സന്തോഷ് മന്ത്രിയുമായ ഞങ്ങളുടെ സേന അവര്‍ക്കു നേരെ തിരിഞ്ഞു. കളിയും ചിരിയുമായി നടന്നിരുന്ന യുദ്ധങ്ങള്‍ ഇപ്പോ ചെറിയ വാശിപ്പുറത്തായി. ഝാന്‍സി റാണി ഡബിള്‍ റോളില്‍ വന്ന പോലെ ഇരട്ടകളും വീറോടെ പൊരാടി. എന്റെ സേനയിലെ ചില പെണ്‍കോന്തന്‍മാര്‍ അവരുടെ കൂടെ കൂടിയത് ഞാന്‍ കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല. ബെഞ്ചിന്റെ പുറത്തു കയറി നിന്നു ബെല്‍റ്റ് ചുഴറ്റി "ഞാനാണയിട്ടാല്‍.." സ്റ്റൈലില്‍ നിന്നിരുന്ന എന്റെ അടുത്തേക്കു വരാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല. ഇടക്കിടക്ക് നുറുങ്ങിയ പെന്‍സില്‍ കഷണങ്ങള്‍ കൊണ്ട് ഒരോ അമ്പെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ടി.വി യില്‍ രാമായണവും മഹാഭാരതവുമൊക്കെ വന്നത് എത്ര നന്നായി എന്നു ഞാനോര്‍ത്തു.

ഓര്‍ക്കാപ്പുറത്താണ്‌ എം.ജി.ആര്‍ സ്റ്റൈലില്‍ നിന്നിരുന്ന എന്റെ ബെല്‍റ്റ് ചുരികയില്‍ പിടിച്ച് അരോ ശക്തിയായി വലിച്ചത്. കയ്യില്‍ ഒരു ചുറ്റു ചുറ്റിയിരുന്നതിനാല്‍ ബലന്‍സു പോയി തലേംകുത്തി ഞാന്‍ താഴത്ത്. വീണത് പെണ്‍പടയുടെ ഇടയിലേക്ക്. ഒന്നെഴുന്നേക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. ഒരു യുദ്ധത്തടവു കാരനെ കിട്ടിയ അവര്‍ യതൊരു മയവും കാണിച്ചില്ല. "കളി നിര്‍ത്തി... കളി കഴിഞ്ഞു ..സുല്ല്...വിടെടീ.." എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരട്ടകളുടെ നേതൃത്വത്തില്‍ അവര്‍ പീഡ്ഡനം തുടര്‍ന്നു. ഇരട്ടകളില്‍ ഒരാളുടെ നഖം കൊണ്ട് എന്റെ മുഖത്ത് നീളത്തില്‍ ഒരു വര പോലെ തൊലി പോയി. ചൊര പൊടിയുന്നതു കണ്ടതോടെ കളി കാര്യമായെന്നു മനസ്സിലായ എല്ലാരും പേടിച്ച് പിന്‍വലിയാന്‍ തുടങ്ങി.

വളരെ ചെറിയ മുറിവായതിനാല്‍ ഞാനതറിഞ്ഞേയില്ല. അപ്പോഴാണ്‌ ഗ്രേസി ടീച്ചര്‍ ക്ലാസ്സിലേക്കു കയറി വന്നത്. എന്റെ നില്‍പ്പും ക്ലാസ്സിന്റെ അവസ്ഥയും കണ്ട് എന്തോ കുഴപ്പമുണ്ടായെന്നു തോന്നിയ ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ ഇരട്ടകള്‍ എന്നെ നിര്‍ദ്ദയം പീഡ്ഡിപ്പിച്ചതായി സന്തോഷ് മൊഴി കൊടുത്തു.

പിന്നെ അവിടെ നടന്നത് ഒരു ചൂരല്‍ പായസ്സ വിതരണമായിരുന്നു നമ്മുടെ ഇരട്ടകള്‍ക്ക്. സ്വന്തം കുട്ടികളായതിനാല്‍ ടീച്ചര്‍ വാരിക്കോരി കൊടുത്തു. "ടീച്ചറേ വേണ്ട" എന്നൊക്കെ ഒരു ഫോര്‍മാലിറ്റിക്കു പറഞ്ഞെങ്കിലും മനസ്സില്‍ "അങ്ങനെത്തന്നെ വേണമെടീ"എന്നയിരുന്നു ചിന്ത.
കുറച്ചു കഴിഞ്ഞപ്പോഴാണ്‌ മുഖത്ത് നീറ്റല്‍ തുടങ്ങിയത്. എന്താണെന്നറിയാന്‍ ആന്റിയുടെ അടുത്തു ചെന്നു. അപ്പോഴാണ്‌ മുഖത്ത് അവളുമ്മാരുടെ നഖം കൊണ്ടുണ്ടായ ആ പാട് ആന്റി സ്റ്റാഫ് റൂമിലെ കണ്ണാടിയില്‍ കാട്ടിത്തന്നത്. ഞാനാകെ തകര്‍ന്നു പോയി. എന്തു പറ്റിയെന്നാരെങ്കിലും ചോദിച്ചാല്‍ എന്തു പറയും. പെണ്ണുങ്ങള്‍ മാന്തിയതണെന്നു പുറത്തറിഞ്ഞാല്‍ പിന്നെ പുരുഷനായി ജീവിക്കുന്നതില്‍ എന്തര്‍ഥം ..?
ചേച്ചിമാരുടെയും വീട്ടില്‍ ബാക്കി ഉള്ളവരേയും ഫേസ് ചെയ്യുന്നതോര്‍ത്ത് ആ പിഞ്ചു ഹൃദയം നുറുങ്ങി. കൂട്ടുകാര്‍ ഓള്‍റെഡി പബ്ലിസിറ്റി കൊടുത്തു തുടങ്ങി. മുഖത്തെ ഈ അപമാനത്തിന്റെ പാട് മാറാന്‍ എത്ര ദിവസമെടുക്കുമോ അവോ.. അപമാന ഭാരം പേറിയുള്ള ദിവസങ്ങളായിരുന്നു പിന്നീട്. എന്തിനധികം പറയുന്നു ആ പാട് മുഴുവനായിട്ടു മാറുന്നതു വരെ വീട്ടില്‍ നിന്നല്ല എന്റെ മുറിയില്‍ നിന്നു പോലും ഞാന്‍ പുറത്തേക്കിറങ്ങിയില്ല. കണ്ണാടിയില്‍ തന്നെ നോക്കിയിരുന്നു കഴിച്ചു കൂട്ടിയ ദിവസങ്ങള്‍. ഇപ്പോ അലോചിക്കുമ്പോ ചിരി വരുന്നെണ്ടെങ്കിലും അന്നനുഭവിച്ച മാനസിക പീഠനം ഒരു ഒന്നൊന്നര തന്നെയായിരുന്നു.

ഇപ്പോ ആ ഇരട്ട പെണ്‍കുട്ടികള്‍ ടീച്ചര്‍മാരായി. ഇടക്കു നാട്ടില്‍ വച്ചു കണ്ടാല്‍ ചിരിക്കും . പക്ഷെ എന്റെ ഒരു കൈ അറിയാതെ മുഖത്താ പാടു തപ്പുന്നുണ്ടാവും.