Monday, September 17, 2007

വിശ്രമവേളകള്‍ ആനന്ദകരമാക്കാന്‍ - വാര്‍ഷികപോസ്റ്റ്

ഒഫീസില്‍ വെറുതേയിരുന്ന സമയത്ത് എനിക്കു വേറെ എന്തെല്ലാം ചെയ്യാമായിരുന്നു. നല്ല കുറേ ബ്ലോഗ് വായിക്കാമായിരുന്നു. എവിടേങ്കിലും നല്ല അടി നടക്കുന്ന ബ്ലോഗില്‍ പോയി അല്‍പം പെട്രോള്‍ ഒഴിച്ചു കൊടുക്കാമായിരുന്നു. കന്റീനില്‍ പോയി ഒരു ചായ കുടിച്ചാലും മതിയായിരുന്നു പക്ഷെ ഞാനിതൊന്നും ചെയ്തില്ല. പകരം സമയം പോകാന്‍ മറ്റൊരു വിനോദത്തില്‍ ഏര്‍പ്പെട്ടു. പക്ഷെ നമ്മുടെ ടൈം പീസ് ശരിയല്ലങ്കില്‍ വേണ്ടാത്തതല്ലേ തോന്നൂ..ഗൂഗിള്‍ എടുത്ത് "ഉണ്ണിക്കുട്ടന്‍" എന്നു സെര്‍ച്ചു ചെയ്തു. നമ്മുടെ പേരു തപ്പീം ഗൂഗിള്‍ കുറച്ചു നേരം നടക്കട്ടെ ..ഗൂഗിളും എന്നെപ്പോലെ ബോറടിച്ച് ഇരിക്കുവാണെങ്കിലോ..

"ഡു യു മീന്‍ ഉണ്ണിയപ്പം ?"

എന്നു പുള്ളി തിരിച്ചു ചോദിക്കുമെന്നു കരുതിയിരുന്ന ഞാന്‍ ഞെട്ടിപ്പോയി. ദാണ്ടെ പേജു പേജുകളായി കിടക്കുന്നു റിസല്‍ട്ട്. കാര്യം ബ്ലോഗറില്‍ ഞാന്‍ പലയിടത്തും കറങ്ങി നടന്നിട്ട കമന്റുകളാണെങ്കിലും എന്റെ പേരു പലതവണ ഒരു പേജില്‍ തന്നെ ബോള്‍ഡ് ആയി കിടക്കുന്നതു കണ്ടപ്പോള്‍ എനിക്കുണ്ടായ ഒരു ആത്മനിര്‍വൃതി ! ഹോ. ഒരോരോ റിസല്‍ട്ട് ലിങ്കുകളിലായി ഞാന്‍ കയറിയിറങ്ങി. പണ്ടിട്ട പോസ്റ്റുകളും കമന്റുകളുമൊക്കെ ഒന്നു കൂടി വായിക്കാന്‍ നല്ല രസമുണ്ട്. എന്നെക്കുറിച്ച് ചിലരിട്ട ഞാനതു വരെ കാണാതിരുന്ന ചില കമന്റുകളും കാണാന്‍ പറ്റി. ഫില്‍റ്റര്‍ കോഫി എനിക്കിഷ്ടമില്ലാത്തതു കൊണ്ടു ഞാന്‍ ഫില്‍റ്ററുകളൊന്നും ഉപയോഗിക്കാറില്ലല്ലോ..

അങ്ങനെ ഞാന്‍ പറഞ്ഞതും എന്നെ പറഞ്ഞതുമൊക്കെ ഗൂഗിള്‍ സെര്‍ച്ചു റിസല്‍ട്ടുകളില്‍ വായിച്ചു രസിച്ചു കൊണ്ടിരിക്കുമ്പോള്‍ ദാ കിടക്കുന്നു ഇങ്ങനെ.


അരോ പറഞ്ഞിരിക്കുന്നു :

"ഉണ്ണിക്കുട്ടന്‍ പറയുന്ന പല ഡയലോഗുകളും പ്രായത്തിനും വിവരത്തിനും യോജിച്ചതല്ല"

ഉണ്ണിക്കുട്ടന്‍ എന്ന പേരു കണ്ട ആരെങ്കിലും കരുത്യോ ഞാന്‍ ടോംസിന്റെ കാര്‍ട്ടൂണിലെ പോലെ ഒരു സ്കൂള്‍ കുട്ടിയാണെന്ന്. 26 വയസ്സുള്ള ഒരു മുട്ടാളനാണു ഞാനെന്ന് ഇതു പറഞ്ഞയാളെ എങ്ങനെ അറിയിക്കും? എന്തിനായിരിക്കും അയാളിതു പറഞ്ഞത്..? പല ബ്ലോഗുകളിലും ദിവസവും പോയി ഓഫടിക്കുന്നതിനാല്‍ ഒരു ഐഡിയയും കിട്ടുന്നില്ല.എന്തിനാണു എവിടെയാണു പറഞ്ഞതെന്നറിഞ്ഞിരുന്നെങ്കില്‍ ..ഒരു മറുപടി ടൈപ്പു ചെയ്യാന്‍ എന്റെ കീബോഡ് തരിച്ചു. അപ്പോഴാണു ഞാന്‍ ബ്ലോഗ് ടൈറ്റില്‍ ശ്രദ്ധിച്ചത്.."ചിത്രവിശേഷം". അതു നമ്മുടെ ഹരിയുടെ ബ്ലോഗല്ലേ..എടാ വിരുതാ..ഓര്‍ക്കുട്ടില്‍ എന്റെ സ്ക്രാപ്പ് ബുക്കില്‍ വന്നു എന്താ പോസ്റ്റിടാത്തെ എന്നൊക്കെ ചോദിച്ചു സ്നേഹം കാണിച്ചിട്ടു നീ ഇങ്ങനെ പറഞ്ഞു കളഞ്ഞല്ലോടാ .. ഹരി തന്നെ ആവണം എന്നുമില്ല ആ ബ്ലോഗില്‍ കമന്റിട്ട ആരെങ്കിലുമാവല്ലോ..

നേരെ വച്ചു പിടിച്ചു ഹരിയുടെ സിനിമാ നിരൂപണ ബ്ലോഗായ ചിത്രവിശേഷത്തിലേക്ക്.നൂറു കണക്കിനു പോസ്റ്റുകളുള്ള ബ്ലോഗില്‍ ഞാനിതെവിടെ പോയി തപ്പും. പൈപ്പും റീഡറും ഒന്നും ഉപയോഗിക്കാത്തതിനാല്‍ സെര്‍ച്ചു ചെയ്യുന്നതെങ്ങനാന്നും പിടിയില്ല. കുട്ടിച്ചാത്തനു സംഭവങ്ങള്‍ വിവരിച്ചു ഒരു മെയില്‍ അയച്ചു.പ്രതികാര ദാഹിയായ എന്നെ എങ്ങനെ എങ്കിലും ഒന്നു സഹായിക്കണം എന്നു മെയിലില്‍ പ്രത്യേകം എഴുതിയിരുന്നു. കുറേ നേരം നോക്കി ഇരുന്നിട്ടും മറുപടിയില്ല. അല്ലേ ഒരു മെയില്‍ അയച്ചാല്‍ ടപ്പേന്നു മറുപടി അയക്കുന്നവനാ..

ഇനി ഒന്നും നോക്കാനില്ല. ഹരിയുടെ ഒരോ പോസ്റ്റും എടുത്തു ctrl+F അടിച്ചു സെര്‍ച്ചു ചെയ്യുക തന്നെ. എല്ലാ കമന്റുകളും അരിച്ചു പെറുക്കി സെര്‍ച്ച് ആരംഭിച്ചു. അധികം പോകേണ്ടി വന്നില്ല. കിട്ടി !! പക്ഷെ ഞാന്‍ പ്രതീക്ഷിച്ചതു പോലെ കമന്റിലായിരുന്നില്ല ആ വരി... പോസ്റ്റിലായിരുന്നു... ആകാംക്ഷയോടെ ഞാനാ പോസ്റ്റു വായിച്ചു. നന്‍മ എന്ന സിനിമയുടെ റിവ്യൂവില്‍ ആണ്‌. ആ സിനിമയില്‍ ഉണ്ണിക്കുട്ടന്‍ എന്ന ഏതോ ഒരു കഥാപാത്രത്തിനെകുറിച്ചുള്ള ഹരിയുടെ അഭിപ്രായം ആയിരുന്നന്നത്രേ അത് ! ഹരിയെ അപ്പോ കിട്ടിയിരുന്നെങ്കില്‍ ഞാനൊന്നു കൊടുത്തേനെ...മനുഷ്യനെ ടെന്‍ഷന്‍ അടിപ്പിക്കന്‍ ഒരോന്നെഴുതി വച്ചോളും. ഹരിക്കു 'ഉണ്ണിക്കുട്ടന്‍ എന്ന കഥാപാത്രം' എന്നെഴുതിയിരുന്നെങ്കില്‍ വല്ല കുഴപ്പവുമുണ്ടാകുമായിരുന്നോ..ഏതായാലും ആരും നമ്മളെ കുറ്റം പറഞ്ഞതല്ലല്ലോ അതോര്‍ത്തപ്പോള്‍ വിഷമമെല്ലാം മാറി.

ഓ അശ്വാസായി എന്നു കരുതി ഒന്നു റെസ്റ്റ് ചെയ്യാന്‍ ഒരുങ്ങുമ്പോഴാണ്‌ ചാത്തനു മെയില്‍ അയച്ചിട്ടുള്ള കാര്യം ഓര്‍ക്കുന്നത്. അവനിനി ഇതാരോടെങ്കിലും ചോദിക്കുന്നതിനു മുന്‍പേ കാര്യം പറഞ്ഞേക്കം. അയച്ചു അടുത്തമെയില്‍ പറ്റിയ അബദ്ധവും പറഞ്ഞ്. ഇത്തവണ ഉടനെ മറുപടി വന്നു. ഒരു ചിരിയും 'ഇതൊരു പോസ്റ്റിനുണ്ടല്ലോടാ' എന്നൊരു ആപ്പും. അലോചിച്ചപ്പോ ഇതൊരു പോസ്റ്റാക്കാം എന്നെനിക്കും തോന്നി. സംഭവം നടന്നിട്ടു മാസങ്ങളായിയെങ്കിലും ഇന്നാണ്‌ എഴുതാന്‍ പറ്റിയത്.

മറ്റൊരു കാര്യം കൂടി, എന്റെ ബ്ലോഗിനു ഒരു വയസ്സായ വിവരം ഞാന്‍ തന്നെ ഇന്നാണറിഞ്ഞത്. എന്റെ ബ്ലോഗിന്റെ ഈ ഹാപ്പി ബര്‍ത്തഡേ അവസരത്തില്‍ നല്ലവരായ എല്ലാ ബ്ലോഗ് സുഹൃത്തുക്കള്‍ക്കും നന്ദി പറയുന്നു.

Thursday, August 02, 2007

ബാല്യകാല സ്മരണ - ഒന്നാം ക്ലാസ്സ്

സംഭവം നടക്കുന്നത് നോം ഒന്നാം ക്ലാസില്‍ പഠിക്കുമ്പോ. എന്നിട്ടും നീയതു ഓര്‍ത്തിരിക്കുന്നല്ലോ ഭയങ്കരാ എന്നാരെങ്കിലും ചിന്തിച്ചോ..? ആരും ഓര്‍ത്തിരുന്നു പോകും ..അത്രേം ആ കുരുന്നു മനസ്സന്നു അപമാന ഭാരത്താല്‍ തകര്‍ന്നു പോയി.വീടിനടുത്തു തന്നെ ഉള്ള സ്കൂള്‍. രണ്ടു ഡിവിഷന്‍. ഒന്നില്‍ എന്റെ അച്ഛന്റെ അനിയത്തി ആയിരുന്നു ടീച്ചര്‍. ക്ലാസിലിരുന്നു 'ആന്റീ എനി‍ക്കു മുള്ളണം' എന്നു പറയുമൊന്നു പേടിച്ചിട്ടാണോ എന്തോ എന്നെ മറ്റേ ക്ലാസിലാണ്‌ ചേര്‍ത്തത്. എന്റെ മൂന്നു ചേച്ചിമാരും പഠിച്ചിരുന്നത് ആ സ്കൂളില്‍ തന്നെ. ഗ്രേസി ടീച്ചര്‍ ആയിരുന്നു എന്റെ ക്ലാസ് ടീച്ചര്‍. ടീച്ചറിന്റെ അനിയന്റെ ഇരട്ട പെണ്‍കുട്ടികളും അതേ ക്ലാസ്സില്‍ തന്നെ. സ്വന്തം അമ്മായി ക്ലാസ് ടീച്ചറായതിന്റെ എല്ലാ വിധ അഹങ്കാരത്തോടും കൂടെ അവര്‍ അവിടെ കഴിഞ്ഞു പോന്നു. എനിക്കാ ചാന്‍സ് തരാതിരുന്ന എന്റെ ആന്റിയോട് എനിക്കന്നു കടുത്ത ദേഷ്യവും ഉണ്ടായിരുന്നു. ഇരട്ടകളും ഞാനും തമ്മില്‍ ഒരു ശീതസമരം നില നിന്നിരുന്നു. ഹേയ് അസൂയ കൊണ്ടല്ല. പണ്ടേ ഞാനൊരു സ്ത്രീ വിരോദ്ധിയായിരുന്നല്ലോ..

ജൂണില്‍ മഴ തകര്‍ത്തു പെയ്ത ഒരു ദിവസം . സ്കൂളില്‍ ടീച്ചര്‍മാര്‍ മിക്കവരും വന്നിരുന്നില്ല. ഒരു ടീച്ചര്‍ക്ക് ര്ണ്ടും മൂന്നും ക്ലാസ്സുകള്‍ നോക്കേണ്ടി വന്നന്നതിനാല്‍ പഠിപ്പില്ല. അതായത് നമ്മളെ സംബന്ധിച്ചടുത്തോളം ഒരു ഉത്സവം. കലപില ശബ്ദങ്ങളും ചൂരല്‍ മേശയിലടിക്കുന്ന ശബ്ദവും അന്തരീക്ഷത്തില്‍ നിറഞ്ഞു.

"ഞാനിപ്പോ വരാം എല്ലാവരും മിണ്ടാതെ ഇരുന്നോളണം ട്ടോ" എന്നും പറഞ്ഞ് ടീച്ചര്‍ പുറത്തേക്കിറങ്ങി.

ആയിക്കോട്ടെ എന്നു ഞങ്ങളും. ചാറ്റ മഴ പോലെ തുടങ്ങിയ ശബ്ദം പെരുമഴയും ഉരുള്‍പൊട്ടലുമൊക്കെ ആയി മാറാന്‍ അധികം സമയം വേണ്ടിവന്നില്ല. ആരുമില്ല ചീത്ത പറയാനും തല്ലാനും. ചിലര്‍ ക്ലാസിന്റെ പനമ്പു മറയിലുള്ള ചെറിയ ചെറിയ ദ്വാരങ്ങള്‍ ചേര്‍ത്ത് വലിയ ദ്വാരം ഉണ്ടാക്കുന്ന കൈത്തൊഴിലില്‍ ഏര്‍പ്പെട്ടപ്പോള്‍ മറ്റു ചിലര്‍ പോക്കറ്റിലുള്ള ഗോലി, പമ്പരം തുടങ്ങിയ പാഠ്യോപകരണങ്ങള്‍ എടുത്ത് കളി തുടങ്ങി. പൊതുവേ ശാന്ത ശീലരായ ഞങ്ങള്‍ കുറച്ചു പേര്‍ പുതിയൊരു കളി കണ്ടു പിടിച്ചു. ചെറിയ ചെറിയ ഗ്രൂപ്പുകളായി തിരിഞ്ഞു. ഓരോന്നും ഒരോ നാട്ടു രാജ്യങ്ങളായി പ്രഖ്യാപിച്ചു. നാട്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമായിരുന്നു ഈ പുതിയ കളിയുടെ ഹൈലൈറ്റ്. ബെല്‍റ്റ് , പെന്‍സില്, സ്ലേറ്റ് തുടങ്ങിയ മാരക ആയുധങ്ങുളുമായി എല്ലവരും പോരാടി. ഇതു കണ്ട ചില പെണ്‍കുട്ടികള്‍ ചേര്‍ന്ന് ഒരു പെണ്‍ നാട്ടു രാജ്യം ഫോം ചെയ്തു. അതില്‍ രാഞികളായി നമ്മുടെ ഇരട്ടകളും.

അതോടെ ഞാന്‍ രാജാവും കൂട്ടുകാരന്‍ സന്തോഷ് മന്ത്രിയുമായ ഞങ്ങളുടെ സേന അവര്‍ക്കു നേരെ തിരിഞ്ഞു. കളിയും ചിരിയുമായി നടന്നിരുന്ന യുദ്ധങ്ങള്‍ ഇപ്പോ ചെറിയ വാശിപ്പുറത്തായി. ഝാന്‍സി റാണി ഡബിള്‍ റോളില്‍ വന്ന പോലെ ഇരട്ടകളും വീറോടെ പൊരാടി. എന്റെ സേനയിലെ ചില പെണ്‍കോന്തന്‍മാര്‍ അവരുടെ കൂടെ കൂടിയത് ഞാന്‍ കണ്ടെങ്കിലും മൈന്‍ഡ് ചെയ്തില്ല. ബെഞ്ചിന്റെ പുറത്തു കയറി നിന്നു ബെല്‍റ്റ് ചുഴറ്റി "ഞാനാണയിട്ടാല്‍.." സ്റ്റൈലില്‍ നിന്നിരുന്ന എന്റെ അടുത്തേക്കു വരാന്‍ ആര്‍ക്കും ധൈര്യം ഉണ്ടായില്ല. ഇടക്കിടക്ക് നുറുങ്ങിയ പെന്‍സില്‍ കഷണങ്ങള്‍ കൊണ്ട് ഒരോ അമ്പെയ്യാന്‍ ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചു. ടി.വി യില്‍ രാമായണവും മഹാഭാരതവുമൊക്കെ വന്നത് എത്ര നന്നായി എന്നു ഞാനോര്‍ത്തു.

ഓര്‍ക്കാപ്പുറത്താണ്‌ എം.ജി.ആര്‍ സ്റ്റൈലില്‍ നിന്നിരുന്ന എന്റെ ബെല്‍റ്റ് ചുരികയില്‍ പിടിച്ച് അരോ ശക്തിയായി വലിച്ചത്. കയ്യില്‍ ഒരു ചുറ്റു ചുറ്റിയിരുന്നതിനാല്‍ ബലന്‍സു പോയി തലേംകുത്തി ഞാന്‍ താഴത്ത്. വീണത് പെണ്‍പടയുടെ ഇടയിലേക്ക്. ഒന്നെഴുന്നേക്കാന്‍ ഞാന്‍ ശ്രമിച്ചു നോക്കിയെങ്കിലും നടന്നില്ല. ഒരു യുദ്ധത്തടവു കാരനെ കിട്ടിയ അവര്‍ യതൊരു മയവും കാണിച്ചില്ല. "കളി നിര്‍ത്തി... കളി കഴിഞ്ഞു ..സുല്ല്...വിടെടീ.." എന്നൊക്കെ പറഞ്ഞു നോക്കിയെങ്കിലും ഇരട്ടകളുടെ നേതൃത്വത്തില്‍ അവര്‍ പീഡ്ഡനം തുടര്‍ന്നു. ഇരട്ടകളില്‍ ഒരാളുടെ നഖം കൊണ്ട് എന്റെ മുഖത്ത് നീളത്തില്‍ ഒരു വര പോലെ തൊലി പോയി. ചൊര പൊടിയുന്നതു കണ്ടതോടെ കളി കാര്യമായെന്നു മനസ്സിലായ എല്ലാരും പേടിച്ച് പിന്‍വലിയാന്‍ തുടങ്ങി.

വളരെ ചെറിയ മുറിവായതിനാല്‍ ഞാനതറിഞ്ഞേയില്ല. അപ്പോഴാണ്‌ ഗ്രേസി ടീച്ചര്‍ ക്ലാസ്സിലേക്കു കയറി വന്നത്. എന്റെ നില്‍പ്പും ക്ലാസ്സിന്റെ അവസ്ഥയും കണ്ട് എന്തോ കുഴപ്പമുണ്ടായെന്നു തോന്നിയ ടീച്ചര്‍ നടത്തിയ അന്വേഷണത്തില്‍ ഇരട്ടകള്‍ എന്നെ നിര്‍ദ്ദയം പീഡ്ഡിപ്പിച്ചതായി സന്തോഷ് മൊഴി കൊടുത്തു.

പിന്നെ അവിടെ നടന്നത് ഒരു ചൂരല്‍ പായസ്സ വിതരണമായിരുന്നു നമ്മുടെ ഇരട്ടകള്‍ക്ക്. സ്വന്തം കുട്ടികളായതിനാല്‍ ടീച്ചര്‍ വാരിക്കോരി കൊടുത്തു. "ടീച്ചറേ വേണ്ട" എന്നൊക്കെ ഒരു ഫോര്‍മാലിറ്റിക്കു പറഞ്ഞെങ്കിലും മനസ്സില്‍ "അങ്ങനെത്തന്നെ വേണമെടീ"എന്നയിരുന്നു ചിന്ത.
കുറച്ചു കഴിഞ്ഞപ്പോഴാണ്‌ മുഖത്ത് നീറ്റല്‍ തുടങ്ങിയത്. എന്താണെന്നറിയാന്‍ ആന്റിയുടെ അടുത്തു ചെന്നു. അപ്പോഴാണ്‌ മുഖത്ത് അവളുമ്മാരുടെ നഖം കൊണ്ടുണ്ടായ ആ പാട് ആന്റി സ്റ്റാഫ് റൂമിലെ കണ്ണാടിയില്‍ കാട്ടിത്തന്നത്. ഞാനാകെ തകര്‍ന്നു പോയി. എന്തു പറ്റിയെന്നാരെങ്കിലും ചോദിച്ചാല്‍ എന്തു പറയും. പെണ്ണുങ്ങള്‍ മാന്തിയതണെന്നു പുറത്തറിഞ്ഞാല്‍ പിന്നെ പുരുഷനായി ജീവിക്കുന്നതില്‍ എന്തര്‍ഥം ..?
ചേച്ചിമാരുടെയും വീട്ടില്‍ ബാക്കി ഉള്ളവരേയും ഫേസ് ചെയ്യുന്നതോര്‍ത്ത് ആ പിഞ്ചു ഹൃദയം നുറുങ്ങി. കൂട്ടുകാര്‍ ഓള്‍റെഡി പബ്ലിസിറ്റി കൊടുത്തു തുടങ്ങി. മുഖത്തെ ഈ അപമാനത്തിന്റെ പാട് മാറാന്‍ എത്ര ദിവസമെടുക്കുമോ അവോ.. അപമാന ഭാരം പേറിയുള്ള ദിവസങ്ങളായിരുന്നു പിന്നീട്. എന്തിനധികം പറയുന്നു ആ പാട് മുഴുവനായിട്ടു മാറുന്നതു വരെ വീട്ടില്‍ നിന്നല്ല എന്റെ മുറിയില്‍ നിന്നു പോലും ഞാന്‍ പുറത്തേക്കിറങ്ങിയില്ല. കണ്ണാടിയില്‍ തന്നെ നോക്കിയിരുന്നു കഴിച്ചു കൂട്ടിയ ദിവസങ്ങള്‍. ഇപ്പോ അലോചിക്കുമ്പോ ചിരി വരുന്നെണ്ടെങ്കിലും അന്നനുഭവിച്ച മാനസിക പീഠനം ഒരു ഒന്നൊന്നര തന്നെയായിരുന്നു.

ഇപ്പോ ആ ഇരട്ട പെണ്‍കുട്ടികള്‍ ടീച്ചര്‍മാരായി. ഇടക്കു നാട്ടില്‍ വച്ചു കണ്ടാല്‍ ചിരിക്കും . പക്ഷെ എന്റെ ഒരു കൈ അറിയാതെ മുഖത്താ പാടു തപ്പുന്നുണ്ടാവും.

Tuesday, June 19, 2007

ട്രെയിനില്‍ കണ്ടുമുട്ടിയ പെണ്‍കുട്ടി

വീണ്ടും ഒരു ട്രെയിന്‍ യാത്ര..നാട്ടില്‍ നിന്നും ചെന്നൈയിലേക്ക്... കമ്പാര്‍ട്ടമെന്റ് ഏകദേശം കാലിയാണ്‌. ഞാന്‍ സൈഡ് സീറ്റില്‍ പുറത്തെ കാഴ്ച്ചകളും നോക്കിയിരുന്നു. അപ്പുറത്തെ സീറ്റില്‍ ഒരു അമ്മയും മകളും ഇരിപ്പുണ്ട്. ആകെ ഞങ്ങള്‍ മൂന്നു പേര്‍ മാത്രം . രണ്ടു പേരും കൊണ്ടു പിടിച്ച പുസ്തക വായനയിലാണ്‌. അമ്മ ഏതോ മാസിക വായിക്കുന്നു മകള്‍ ഡാന്‍ ബ്രൌണിന്റെ ഏതോ നോവലാണെന്നു തോന്നുന്നു. അല്ലേലും ഈ കൊച്ചുങ്ങള്‍ ട്രയിനില്‍ ഇംഗ്ലീഷ് ബൂക്കേ വായിക്കൂ. ഞാനും ഒരെണ്ണം എടുത്തു ബാഗില്‍ വെക്കണം എന്നു കരുതിയതാണ്‌. മറന്നു പോയി.(നന്നായി)

എനിക്കു ബോറടിച്ചു തുടങ്ങി. രണ്ടു പേരും ഇതിന്നു തന്നെ വായിച്ചു തീര്‍ത്തില്ലെങ്കില്‍ നാളെ മാഞ്ഞു പൊകുമെന്ന പോലെ വായന തന്നെ.ഞാന്‍ പെണ്‍കുട്ടിയെ ഒന്നു സൂക്ഷിച്ചു നോക്കി. കൊള്ളാം തരക്കേടില്ല. കുര്‍ത്തയും ജീന്‍സും വേഷം. ചെറിയ കുട്ടികളുടേതു പോലുള്ള മുഖം . ചെന്നൈയില്‍ ബി.ടെക്കിനു പഠിക്കുകയാവണം. എന്നാലും അവളുടെ ഒരു ജാഡ. ഇത്രയും നേരം ഞാന്‍ അവളെ നോക്കിയിട്ടും ഒന്നു തിരിഞ്ഞു പോലും നോക്കുന്നില്ല. ഇനി എന്റെ പട്ടി നോക്കും അവളെ എന്നു തിരുമാനിച്ചു നോട്ടം മാറ്റിയപ്പോള്‍ ഞാന്‍ കണ്ടത് എന്നെ തന്നെ നോക്കിയിരിക്കുന്ന അവളുടെ അമ്മയെയാണ്‌. ചെറുതായി ഒന്നു ചമ്മി. ഞാന്‍ ഒരു വായി നോക്കിയാണെന്നു കരുതി കാണുമോ..? ഇല്ലാ.. ആന്റി എന്നെ നോക്കി ചിരിച്ചു. ഞാനും. ആന്റി എന്നോടു വിശേഷങ്ങളൊക്കെ ചോദിച്ചു. നല്ലൊരു ആന്റി. സംസാരിച്ചിരുന്നു സമയം കുറെ കടന്നു പോയി.ഞാന്‍ ഊഹിച്ച പോലെ അവള്‍ ബി.ടെക് തന്നെ. പക്ഷെ കോഴ്സ് കഴിഞ്ഞു ഇപ്പോ ഏതോ ക്യാമ്പസ് ഇന്റെര്‍വ്യൂനു പോകുന്ന വഴിയാണ്‌.. ഇത്രയൊക്കെ ആയിട്ടും അവള്‍ പുസ്തകത്തിനകത്തു തന്നെ.

കുറച്ചു കഴിഞ്ഞപ്പോള്‍ അവള്‍ പുസ്തകം ഒക്കെ മടക്കി വച്ചു. എന്നെ നോക്കി ഒന്നു ചിരിച്ചു. "എന്താ പേര്?" എന്ന ചോദ്യത്തോടെ ഞാന്‍ തന്നെ സംസാരം തുടങ്ങി. ബിനി എന്നാണവളുടെ പേര്. സംസാരിച്ചു തുടങ്ങിയപ്പോള്‍ എനിക്കവളോടുള്ള ദേഷ്യമൊക്കെ ഇത്തിരി കുറഞ്ഞു. ഞാന്‍ വിചാരിച്ച പോലെ ജാഡ ഒന്നുമല്ല. അല്ലേലും ഏതെങ്കിലും പെണ്ണു നമ്മളെ മൈന്‍ഡ് ചെയ്യാതെ ഇരിക്കുമ്പോള്‍ മാത്രമാണല്ലോ നമ്മളവരെ ജാഡ എന്നു വിളിക്കുന്നത്. അവള്‍ എന്റെ ഓഫീസ് മെയില്‍ ഐഡി ഒക്കെ വാങ്ങിച്ചു. അവളെ ഞാന്‍ എന്റെ കമ്പനിയില്‍ റെഫര്‍ ചെയ്യാമെന്നും ഏറ്റു. പിന്നെ ഞങ്ങള്‍ പല വിഷയങ്ങളെ ക്കുറിച്ചും ഘോരഘോരം ചര്‍ച്ച ചെയ്തു. ചെന്നയിലെ ചൂട്. നാട്ടിലെ മഴ എന്നു വേണ്ട ഞങ്ങളെ ബാധിക്കുന്നതും ബാധിക്കാത്തതുമായ ഒരു പിടി വിഷയങ്ങള്‍ അവിടെ ചര്‍ച്ച ചെയ്യപ്പെട്ടു. എല്ലാം കേട്ടും ആസ്വദിച്ചും ആന്റിയും ഇരിപ്പുണ്ട്.

രാത്രി ഏകദേശം ഒമ്പതു മണിയായി. അവര്‍ ഭക്ഷണം കഴിക്കാന്‍ എടുത്തപ്പോള്‍ എന്നെയും വിളിച്ചു. ഞങ്ങള്‍ ഒരുമിച്ചിരുന്നു ഭക്ഷണം കഴിച്ചു. വര്‍ഷങ്ങളോളം പരിചയം ഉള്ളവരെപ്പോലെ ആയി ഞങ്ങളിപ്പോള്‍. കളിയാക്കലും പാരവെകലും ഒക്കെയായി സമയം നീങ്ങി. എല്ലാവരും കിടന്നെങ്കിലും ഞാനും ബിനിയും സംസാരിച്ചു കൊണ്ടേയിരുന്നു. രണ്ടു പേരുടേയും ഹോബ്ബികളും ഇഷ്ടങ്ങളും അനിഷ്ടങ്ങളും എല്ലാം പരസ്പരം പറഞ്ഞു. അവളോടു സംസാരിച്ചിരിക്കുമ്പോള്‍ സമയം പോകുന്നത് ഞാനറിഞ്ഞതേയില്ല. എന്തോ ഒരു അടുപ്പം തോന്നിത്തുടങ്ങി. ഞങ്ങളുടെ എല്ലാ കാര്യങ്ങളിലും ചിന്തകളിലും സമാനത. അവള്‍ക്കും അങ്ങനെത്തന്നെ തോന്നിക്കാണണം. സമയം പാതിരാത്രിയായിട്ടും ഞങ്ങള്‍ കിടന്നില്ല. ആന്റി ഉറക്കം പിടിച്ചിരുന്നു. ഇനീം ലൈറ്റിട്ടിരുന്നാല്‍ മറ്റുള്ളവര്‍ എന്തെങ്കിലും പറയും എന്നു തോന്നിയപ്പോള്‍ "എന്നാല്‍ ഇനി ഉറങ്ങാം" എന്നു ഞാന്‍ തന്നെ പറഞ്ഞു. അവളുടെ മുഖം വാടിയോ..? ഞാന്‍ മുകളിലത്തെ ബര്‍ത്തിലും അവള്‍ മിഡില്‍ ബര്‍ത്തിലുമായി കിടന്നു. സംസാരം കുറച്ചു നേരം കൂടെ തുടര്‍ന്നു എപ്പോഴൊ ഉറങ്ങി.

രാവിലെ ഞാന്‍ എണീറ്റപ്പോഴേക്കും അവര്‍ ഇറങ്ങാന്‍ റെഡിയായി നില്‍ക്കുവാരുന്നു. ഞങ്ങള്‍ യാത്ര പറഞ്ഞു. "ഫോണ്‍ നമ്പറെത്രയാ..?" അവള്‍ ചോദിച്ചു. ഞാന്‍ കൊടുത്തു. അവളുടെ നമ്പറും വാങ്ങി. ട്രയിന്‍ സ്റ്റേഷനില്‍ എത്തി. അവളുടെ മുഖത്ത് വിഷമം പ്രകടമായിരുന്നു. ആന്റി ഡോറിനടുത്തേക്കു നടന്നു. "വീട്ടില്‍ ചെന്നിട്ടു വിളിക്കാം " എന്നവള്‍ പറഞ്ഞപ്പോള്‍ ഞാന്‍ തലയാട്ടി. ട്രയിന്‍ അകന്നു പോയപ്പോഴും അവള്‍ നോക്കി നില്‍ക്കുന്നത് എനിക്കു കാണാമായിരുന്നു.

റൂമില്‍ ചെന്നു കയറുമ്പോഴും എന്റെ ചിന്ത മുഴുവന്‍ അവളെക്കുറിച്ചായിരുന്നു. അവള്‍ എപ്പോ വിളിക്കും എന്ന ആധിയും .ഏതയലും അങ്ങോടു വിളിക്കണ്ട. ആന്റി എന്തു കരുതും..? അങ്കിള്‍ എങ്ങനെയുള്ള ആളാണെന്നും അറിയില്ല.മൊബൈല്‍ അടുത്തു തന്നെ വച്ചു സോഫയില്‍ പോയി കിടന്നു.രാത്രി ഉറങ്ങാതെ ഇരുന്നു കത്തി വച്ചതല്ലേ..ക്ഷീണം ഉണ്ടായിരുന്നു..പതിയെ മയക്കത്തിലേക്കു വീണു.

"ട്രിങ്..ട്രിങ്"

ശബ്ദം ഞാന്‍ കേട്ടോ..? അവളായിരിക്കും..! ചാടിയെണീക്കാന്‍ ശ്രമിച്ചു. സാധിക്കുന്നില്ല. കയ്യും കാലും അനങ്ങുന്നില്ല. എണീക്കാന്‍ സാധിക്കുന്നില്ല.! ഫോണ്‍ ബെല്‍ ഇപ്പോ നില്‍ക്കും എനിക്കിതെന്തു പറ്റി? എത്ര ശ്രമിച്ചിട്ടും കിടക്കുന്നിടത്തു നിന്നും അങ്ങാന്‍ പോലും സാധിക്കുന്നില്ല. ഈശ്വരാ..!! ഫോണടി നിന്നു. എല്ലാം തീര്‍ന്നു. ഇത്ര നേരം കാത്തിരുന്നിട്ട്..അവളെന്തു കരുതിക്കാണും ..വീട്ടില്‍ എത്തിയ ഉടനെ എന്നോടു സംസാരിക്കാന്‍ വിളിച്ചതാവും.

"ഡാ... എത്ര നേരമായി ആ ഫോണ്‍ അടിക്കുന്നു..?ഒന്നു എടുത്തൂടേ..? മണീ പത്തായി ഇനീം എണീക്കാന്‍ ആയില്ലേ. രാത്രി നേരത്തേ കിടന്നുറങ്ങാന്‍ പറഞ്ഞാല്‍ കേള്‍ക്കില്ല."

ആരാത്..? ഞാന്‍ എണീറ്റു കണ്ണുതിരുമ്മി നോക്കി. ഹാ എല്ലാം ശരിയായോ..? ഇതാര്..ചേച്ചിയോ..? ചേച്ചിയെപ്പോ ചെന്നൈയില്‍ വന്നു..? ങേ..? ഇതെന്റെ വീടാണല്ലോ..?ഞാന്‍ എന്റെ ബെഡ്ഡിലാണല്ലോ..അപ്പോ..അവള്‍ ..ബിനി..ട്രയിന്‍ യാത്ര എല്ലാം സ്വപ്നമായിരുന്നോ..?പതുക്കെ എല്ലാം ക്ലിയറായി വന്നു. തലേന്നു കണ്ട സിനിമയുടെ ഹാങ്ങോവറായിരുനു എല്ലാം.ഛേ സ്വപ്നത്തില്‍ ആണെങ്കിലും ഞാന്‍ എന്തൊക്കെ ആശിച്ചു...? സ്വപന്ത്തിനുള്ളില്‍ ഞാന്‍ വേറെ എന്തൊക്കെ സ്വപ്നങ്ങള്‍ കണ്ടു...?
അല്ലേലും എനിക്കിതൊക്കെ സ്വപ്നം കാണാനേ യോഗമുള്ളൂ.

Monday, May 14, 2007

ദി ബര്‍ത്തഡെ പാര്‍ട്ടി എസ്കേപ്പ്...

ആദ്യം ചെറിയ കമ്പനിയില്‍ വര്‍ക്ക് ചെയ്തിട്ട് പിന്നെ വലിയ കമ്പനിയിലേക്ക് പോയ എത്ര പേരുണ്ടിവിടെ..? മിക്കവാറും എല്ലാവരും അങ്ങനെ ആയിരിക്കുമല്ലേ.. ഏതായാലും ഞാന്‍ അങ്ങനെയായിരുന്നു. പഴയ കമ്പനിയില്‍ 30 പേരേ ഉണ്ടായിരിന്നുള്ളൂ. അവിടേ അറിയാതെ ഒന്നു തുമ്മിയാല്‍ , ചുമച്ചാല്‍ "എച്ച്യൂസ്മീ" എന്നു പറയുന്ന സഹവര്‍ക്കേഴ്സ് ഉണ്ടായിരുന്നില്ല..ഏതു കുഞ്ഞിനും ചെയ്യാവുന്ന കാര്യങ്ങള്, ചെയ്തു കഴിഞ്ഞു എന്നു അറിയിക്കുമ്പൊള്‍ .."ക്യൂള്‍ " എന്നുപറയുന്ന മനേജര്‍മാര്‍ ഉണ്ടായിരുന്നില്ല. ഒരു പണിയും ചെയ്യാതേ വെറുതെ ഇരുന്നു മറ്റുള്ളവര്‍ക്കു പണി ഉണ്ടാക്കുന്ന സീനിയേഴ്സ് ഉണ്ടായിരുന്നില്ല..മസാമാസം ഔട്ടിങ്ങ് എന്ന മഹാ ബോറിങ്ങ് പരിപാടി ഉണ്ടായിരുന്നില്ല.. പളാ പളാ തിളങ്ങുന്ന ടൈല്‍സ് ഒട്ടിച്ച ബാത്രൂം ഉണ്ടായിരുന്നില്ല..കൈ കാണിച്ചാല്‍ തനിയെ വെള്ളം വരുന്ന പൈപ്പും മൂത്രമൊഴിച്ചു കഴിഞ്ഞാല്‍ തനിയെ ഫ്ലഷ് ചെയ്യുന്ന ക്ലോസെറ്റും ഇല്ലായിരുന്നു.കോര്‍പറേറ്റ് ജാഡകള്‍ ഉണ്ടായിരുന്നില്ല..

പക്ഷെ അവിടെ എല്ലാവര്‍ക്കും എല്ലാവരേം അറിയാമായിരുന്നു. പരസ്പരം സഹായിക്കന്‍ മനസുണ്ടായിരുന്നു. ജൂനിയേഴ്സിനെ പഠിപ്പിക്കാന്‍ സീനിയേഴ്സ് സമയം കണ്ടെത്തുമായിരുന്നു..ഒരോ ദിവസവും ഞങ്ങള്‍ അഘോഷിച്ചിരുന്നു. പുതിയ എന്തെങ്കിലും പഠിക്കാത്ത ഒരു ദിവസം പോലും ഉണ്ടായിരുന്നില്ല...വല്ലപ്പോഴും ഉണ്ടാകുന്ന പാര്‍ട്ടികളില്‍ എല്ലവരും ഒന്നു ചേര്‍ന്ന് സന്തോഷിച്ചിരുന്നു

പിന്നെ എന്തിനാടാ ഇത്ര വിഷമിച്ചു കമ്പനി മാറിയത്, പഴയ കമ്പനീത്തന്നെ നിന്നാപ്പോരാരുന്നോ എന്നു ചോദിക്കരുത്..മണിക്കു മണി തന്നെ വേണ്ടേ..

പഴയ കമ്പനിയിലും ഇപ്പോഴുള്ള കമ്പിനയിലും എന്നെ വിടാതെ കൂടെയുണ്ട് ശ്യാം (ശ്യാമിനെ അറിയാത്തവര്‍ എന്റെ കഴിഞ്ഞ പോസ്റ്റ് വായിക്കുക, ആളൊരു സംഭവമാ..!)ഒരേ അക്കൌണ്ടില്‍ ആണെങ്കിലും വേറെ വേറെ പ്രൊജെക്റ്റിലാണ്‌ ഞങ്ങള്‍ .
ഈ മാസം മുതല്‍ അക്കൌണ്ടില്‍ പുതിയ ബോറന്‍ പരിപാടി തുടങ്ങുന്നു. മസാവസാനം ഒരു ദിവസവം ആ മാസം ജന്മ്ദിനം ആഘോഷിക്കുന്ന എല്ലാവരുടേയും കൂടി ഒരു സമൂഹ ജന്മദിനാഘോഷം !. ഈ മാസത്തെ പരിപാടി ഇന്നാണത്രേ.. അസ്സല്‍ ബോറായിരിക്കുമെന്നുറപ്പ്. രെക്ഷെപ്പെടാന്‍ ഒരു മാര്‍ഗവുമില്ല എന്നുള്ളതു കൊണ്ടും ചോക്ലേറ്റ് കേക്ക് എനിക്കിഷ്ടമായതു കൊണ്ടും സംഭവം നടക്കുന്ന കഫറ്റേരിയയിലേക്കു ഞാനും ശ്യാമും കൂടെ നീങ്ങി. സ്ഥിരം ജാഡകള്‍ സ്റ്റേജ് കയ്യടക്കിക്കഴിഞ്ഞു. ഇംഗ്ലീഷില്‍ തമാശ പറയുന്നവന്മാര്‍ .. ! കൂടെ കയ്യും കാലുമില്ലത്ത തുണി ഉടുത്ത കുറേ പെണ്ണുങ്ങളും . മനസ്സില്ലാ മനസ്സോടെ ഞങ്ങള്‍ ഏറ്റവും പുറകിലുള്ള സീറ്റുകളില്‍ പോയിരുന്നു. പരിപാടികള്‍ തുടങ്ങി.

ഏതോ ഒരു കളിയാണത്രേ.. പാമ്പാണോ എലിയാണോ നല്ലതെന്നു പൈത്തഗോറസ് തിയറം വെച്ചു പ്രൂവ് ചെയ്യണം പോലും ! (അങ്ങനെയാണ്‌ എനിക്കു മനസിലായത്..) ഏറ്റവും നന്നയി പറയുന്നവനു സമ്മാനം .എലിയും പൈത്തഗോറസും തമ്മില്‍ എന്തു ബന്ധം ! ഏതായാലും മത്സരിക്കന്‍ ആളിനൊരു കുറവുമില്ല. മൈക്ക് കിട്ടിയതും പഠിച്ചു വച്ച പോലെ അവന്മാര്‍ പറഞ്ഞു തുടങ്ങി. പൈത്തഗോറസിനെ എലി ഓടിച്ചിട്ടെന്നോ അപ്പൊ പാമ്പു കടിച്ചെന്നോ..,"പൈത്തഗോറസ് വെള്ളമടിച്ചാല്‍ പാമ്പാകാന്‍ പറ്റും പക്ഷെ എലിയാവന്‍ ഇത്തിരി പുളിക്കും.." എന്തൊക്കെയോ പറഞ്ഞു തകര്‍ക്കുകയാണൊരുത്തന്‍ . അതു കേട്ടു ചിരിക്കനും ഉണ്ടു വേറെ കൊറെ എണ്ണം. ഞാനും ശ്യാമും പരസ്പരം നോക്കി.ഒരു പീസ് ചോക്ലേറ്റ് കേക്കിനു വേണ്ടി ഇതില്‍ കൂടുതല്‍ സഹിക്കാന്‍ പറ്റില്ല. എങ്ങനാ ഒന്നു മുങ്ങുക?ശ്യാമൊരു ഐഡിയ പറഞ്ഞു മൊബൈല്‍ ഫോണ്‍ റിങ്ങ് ചെയ്യിച്ചിട്ട് "ഹെലോ" എന്നും പറഞ്ഞു നടക്കുക. കൊള്ളാം .പക്ഷെ ഐഡിയയുടെ പേറ്റന്റ് അവനായതു കൊണ്ട് അവനാദ്യം പോകുമത്രേ.

സമ്മതിക്കാതെ തരമില്ലല്ലോ..കോപ്പിറൈറ്റ് പ്രശ്നമല്ലേ. ഇനി ഇപ്പൊ ഞാന്‍ എന്തു ചെയ്യും അവന്റെ ഐഡിയ തന്നെ ഉടനേ ഇറക്കിയാല്‍ എല്ലാവര്‍ക്കും മനസിലാകേം ചെയ്യും . ശ്യാം അവന്റെ പ്ലാന്‍ നടപ്പാക്കാന്‍ റെഡിയായി. ഫോണ്‍ കയ്യിലെടുത്തതും .. റിങ്ങ് ചെയ്യാന്‍ തുടങ്ങി.. അവന്റെ ഫോണ്‍ അല്ല..എന്റെ..!! ഞാന്‍ ഫോണ്‍ എടുത്തു നോക്കി കമ്പനയില്‍ തന്നെ ഉള്ള എന്റെ മറ്റൊരു ഫ്രണ്ട് അരുണ്‍ എന്നെ വിളിക്കുകയാണ്‌. ഞാന്‍ ഫോണും കയ്യിലെടുത്ത് ഒരൊറ്റ നടത്തം "എന്ത്..ഇപ്പൊഴോ..ആ..ഞാന്‍ വരുന്നു" എന്നും പറഞ്ഞും കൊണ്ട്. റെസിപ്പി മോഷണം പോയ അണ്ണാന്റെ പോലെ നിന്ന ശ്യാമിന്റെ "ഡാ തെണ്ടീ..നിക്കടാ" തുടങ്ങിയ പതിഞ്ഞ നിലവിളി കേള്‍ക്കാത്ത പോലെ ഒറ്റക്കുതിപ്പിനു ഞാന്‍ കഫറ്റേരിയായ്ക്കു പുറത്തെത്തി. അരുണ്‍ പുറത്തു തന്നെ നില്പുണ്ടായിരുന്നു.

എന്റെ ചിരിച്ചു കൊണ്ടുള്ള വരവു കണ്ട് കാര്യം തിരക്കിയ അരുണിനോട് ഞാന്‍ കഥയെല്ലാം പറഞ്ഞു. അവനും തുടങ്ങി ചിരി. പാവം ശ്യാം ..അവനേം കൂടെ രക്ഷിച്ചേക്കാം ഞാന്‍ കരുതി. ഞാന്‍ ശ്യാമിന്റെ ഫോണിലേക്കു വിളിച്ചു. കോള്‍ വരുമ്പോള്‍ ഞാന്‍ രക്ഷപെട്ട പോലെ അവനും ഇറങ്ങാമല്ലോ..എന്താണെന്നറിയില്ല അവന്‍ ഫോണ്‍ കട്ട് ചെയ്തു. ഞാന്‍ കണ്‍ഫ്യൂഷനില്‍ ആയി. നിമിഷങ്ങള്‍ക്കകം അള്‍ട്രാ മൊഡേണ്‍ തെറികളും വിളിച്ചു കൊണ്ടു ശ്യാമും പുറത്തെത്തി. മലയാളത്തിനു ഇത്രയും വെറൈറ്റി തെറി സമ്പത്തുണ്ടെന്ന് അപ്പോഴാണ്‌ എനിക്കു മനസ്സിലായത്.

അവന്‍ എന്നെ തെറി വിളിച്ചത് ഞാന്‍ അവന്റെ ഐഡിയ കട്ടെടുത്തതു കൊണ്ടായിരുന്നില്ല.
പിന്നേയോ..അതു ശ്യാമിന്റെ തന്നെ ഭാഷയില്‍ :

"ഡാ നീ ഇറങ്ങിപ്പൊയി 5 മിനിട്ട് കഴിഞ്ഞു ഞാന്‍ പതുക്കെ ഫോണ്‍ എടുത്തു 'ഹലോ എന്ത്..എപ്പോ..?' എന്നൊക്കെ പറഞ്ഞു നടന്നതും ഫോണ്‍ 'കിണി കിണി' എന്നൊരടി തുടങ്ങി. എല്ലാരും തിരിഞ്ഞു നോക്കി. ചമ്മി നാറി. അവനു സഹായിക്കാന്‍ കണ്ട നേരം ..*^$#*%$&^"

അല്ലേലും ഇക്കാലത്തു ഒരു ഉപകാരം ചെയ്യന്നു വച്ചാ...ഇങ്ങനെയൊക്കെയാ..

Thursday, May 03, 2007

പാല്‍ക്കുളങ്ങര പരോപകാരം

ആദ്യമായി ജോലി കിട്ടിയത് തിരുവനന്തപുരത്താണ്. മുപ്പതു പേരുള്ള ഒരു ചെറിയ കമ്പനി. കുഞ്ഞൂട്ടന്‍ എന്ന പേരില്‍ ബ്ലോഗ് ചെയ്യുന്ന ശ്യാമും ഞാനും അടക്കം ഞങ്ങള്‍ 5 പേര്‍ ഓഫീസിനടുത്തുള്ള ഒരു കൊച്ചു വീട്ടിലണ്‌ താമസിച്ചിരുന്നത്. കഷ്ടി അഞ്ചു മിനിട്ടു നടക്കാവുന്ന ദൂരമേയുള്ളൂ വീടും ഒഫീസും തമ്മില്‍ .

ഇനി ശ്യാമിനെക്കുറിച്ച്. എവിടെ എങ്കിലും പോയി റെസ്റ്റെടുക്കുന്ന ആപത്തിനെ ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം ഉപയോഗിച്ചു കണ്ടെത്തി കോള്‍ ടാക്സി പിടിച്ചു പോയി ക്കൊണ്ടു വരുന്ന ആത്മാര്‍ഥ സുഹൃത്ത് .അവന്റെ കൂടെ നടക്കുമ്പോള്‍ നമ്മള്‍ വളരെ സൂക്ഷിക്കണം . വഴിയില്‍ വെറുതേ നില്ക്കുന്ന മരങ്ങള്‍ ചുമ്മാ മറിഞ്ഞ് തൊട്ടു മുന്നില്‍ വീഴുക. തെളിഞ്ഞു നില്‍ ക്കുന്ന സ്ട്രീറ്റ് ലൈറ്റുകള്‍ ഇവിനെ കാണുന്ന മാത്രയില്‍ അണയുക. ഇനി ഏതെങ്കിലും അണഞ്ഞു കിടക്കുന്ന സ്ട്രീറ്റ് ലൈറ്റിന്റെ താഴെ ഇരുട്ടു കണ്ടു മൂത്രമൊഴിക്കാന്‍ നിന്നാല്‍ അതു പൊടുന്നനെ തെളിയുക ഇതൊക്കെ സിത്യ സംഭവങ്ങള്‍ ആയിരുന്നു.

അങ്ങനെ ഇരിക്കെ ഒരു ദിവസം പതിവു പോലെ ഓഫിസിലെ 'കഠിന'മായ ജോലി ഒക്കെ കഴിഞ്ഞു ഞാനും ശ്യാമും കൂടെ വീട്ടിലേക്കു മടങ്ങുകയായിരുന്നു.സമയം ഏഴിനോടടുക്കുന്നു.അപ്പോഴാണ്‌ അരണ്ട വെളിച്ചത്തില്‍ ഞാനതു കണ്ടത്. ഒരമ്മൂമ്മ ഇരുട്ടില്‍ വഴിയാറിയാതെ തപ്പിത്തടയുന്നു. കയ്യില്‍ ഒരു പ്ലാസ്റ്റിക് കവറുമായി കൂഞ്ഞിക്കൂടിയാണ്‌ ആ പാവം അമ്മൂഅമ്മയുടെ നടപ്പ്. എന്നിലെ മനുഷ്യസ്നേഹി സടകുടഞ്ഞേണിറ്റെങ്കിലും അവനെ ഞാന്‍ വീണ്ടും കിടത്തി ഉറക്കി. വേണ്ട.. ഒന്നാമത് ആ സ്ഥലമൊക്കെ പരിചയമായി വരുന്നേ ഉള്ളൂ. രണ്ടാമത് കൂടെയുള്ളത് ശ്യാമാണ്‌. ഇതെപ്പൊ കോടാലി ആയി എന്നു ചോദിച്ചാല്‍ മതി.

പക്ഷെ ശ്യാം കേസേറ്റെടുത്തു കഴിഞ്ഞിരുന്നു. അവന്‍ ചോദിച്ചു.

"ഡാ നമുക്കാ അമ്മൂമ്മേനെ കൊണ്ടേ വീട്ടിലാക്കാം ...പാവം ഒറ്റക്കു പോയാല്‍ വീടെത്തും എന്നു തോന്നുന്നില്ല.."

"അതു വേണോ..അതിനു നമുക്കു അവരുടെ വീടറിയില്ലല്ലോ.." ഞാന്‍ ചോദിച്ചു.

"അതു അമ്മൂമ്മക്കറിയാല്ലോ"

ഏതായലും ഒരു നല്ലകാര്യമല്ലേ..ചെയ്തേക്കാം ഞാനും കരുതി.

"അമ്മൂമ്മ എവിടെപ്പോയതാ..?" ഞാന്‍ തന്നെ തുടങ്ങി. ശബ്ദം കേട്ട ഭാഗത്തേക്ക് അമ്മൂമ്മ സൂക്ഷിച്ചു നോക്കി. സഹായിക്കാന്‍ വന്നവരാണെന്നു തോന്നിക്കണണം .

"വൈദ്യരുടെ അടുത്തു പോയതാ മോനെ. മരുന്നൊക്കെ വാങ്ങി വന്നപ്പൊ വൈകി"

ഇത്ര പ്രായമായ അമ്മൂമ്മയെ ഒറ്റക്കു വൈദ്യരെക്കാണാന്‍ വിട്ട വീട്ടുകാരോട് ദേഷ്യം തോന്നി.

"അമ്മൂമ്മേനെ ഞങ്ങള്‍ കൊണ്ടു പോയി ആക്കട്ടെ വീട്ടില്.. എവിടേയാ അമ്മൂമ്മേടെ വീട്?"

"പാല്‍ക്കുളങ്ങര"

കേട്ടിട്ടുണ്ട്. നടന്നു പോകാവുന്നതിനേക്കാള്‍ ദൂരമുണ്ട് എന്നു മാത്രം അറിയാം.

ശ്യാം ഇടപെട്ടു."നമുക്കൊരു ഓട്ടോ വിളിക്കാം .. "

അതാ നല്ലത്. ഞാനും കരുതി.

ആദ്യം വന്ന ഓട്ടോയ്ക്കു തന്നെ കൈകാണിച്ചു. കാര്യം കേട്ട ആള്‍ ഒന്നും മിണ്ടാതെ നൂറേ നൂറില്‍ ഓടിച്ചു പോയി. രണ്ടാമതു വന്നവനും ആദ്യം സമ്മതിച്ചില്ലെങ്കിലും ശ്യാമിന്റെ സുവിശേഷം പ്രസംഗം കേട്ടു സമ്മതിച്ചു.

മൂന്നു പേരും ഓട്ടോയില്‍ കയറി. അമ്മൂമ്മയെ ഞങ്ങള്‍ നടുക്കിരുത്തി. അമ്മൂമ്മ പറയുന്ന വഴിയേ പോകാന്‍ ഡ്രൈവര്‍ക്ക് നിര്‍ ദ്ദേശവും നല്‍ കി. പല ഇടവഴികളും താണ്ടി ഓട്ടോ മന്ദമന്ദം നീങ്ങി.
"വലത്തോട്ടു മോനേ" "ഇടത്തോട്ടു മോനെ" അമ്മൂമ്മ പറഞ്ഞു കൊണ്ടിരുന്നു.ഏകദേശം 3-4 കിലോമീറ്റര്‍ കഴിഞ്ഞപ്പൊ അമ്മൂമ്മ പറഞ്ഞു.

"ഇവിടെ മതി. ഇവിടെന്നു വലത്തൊട്ടു പോയാല്‍ മതി ന്റെ വീടാ".

ആശ്വാസത്തോടെ ഞങ്ങളും വലത്തോട്ടു നോക്കി.. അവിടെ വഴി ഒന്നുമില്ലാ ഒരു മതില്‍ മാത്രം!!.

"അവിടെ വഴിയൊന്നുമില്ലല്ലോ അമ്മൂമ്മേ"

"അവിടെ ഒരു വഴീണ്ടാര്‍ന്നല്ലോ..? "

പാവം തീരേ കണ്ണുപിടിക്കുന്നുണ്ടാവില്ല.

"കുറച്ചൂടെ മുന്നിലോട്ടു പോയി നോക്കിയാലോ" ഞാന്‍ ഓട്ടോചേട്ടനോടായി പറഞ്ഞു.

പുള്ളി തിരിഞ്ഞൊരു നോട്ടം.വീണ്ടും വണ്ടി മുന്നോട്ടു നീങ്ങി അമ്മൂമ്മ പറഞ്ഞ പോലെ ഉളള വഴിയൊന്നും കണ്ടില്ല. അമ്മൂമ്മ എന്തൊക്കെയോ പിറുപിറുക്കുന്നതല്ലാതെ വ്യക്തമായി ഒന്നും പറയുന്നുമില്ല.

കുഴഞ്ഞോ ഭഗവാനേ!! അവര്‍ക്കു ദിശ പോലും ഓര്‍മയില്ല അല്ലെങ്കില്‍ ഇരുട്ടത്തു കണ്ടു പിടിക്കാന്‍ പറ്റുന്നില്ല. ചോദിക്കാന്‍ ആണെങ്കില്‍ വഴിയിലൊന്നും ഒരു കുഞ്ഞു പോലുമില്ല. എന്താ ചെയ്യുക. വഴിയില്‍ ഇറക്കി വിടാനും പറ്റില്ല. ഓട്ടോചേട്ടന്‍ എന്നെ ഇപ്പോ തല്ലും എന്ന മട്ടില്‍ നില്കുവാണ്. ഞാന്‍ ശ്യാമിനെ നോക്കി. അവന്‍ ഒരുത്തനാണല്ലോ എല്ലാത്തിനും എപ്പോഴും കാരണം .

"ഇവരു ഏതു സ്ഥലമാന്നാ പറഞ്ഞേ" പല്ലു കടിച്ചു ഓട്ടോചേട്ടന്‍ ചോദിച്ചു.

"പാല്‍ക്കുളങ്ങര"

"എന്നാ ഇനി അവരോടു മിണ്ടാതിരിക്കന്‍ പറ..ഞാന്‍ ഓടിച്ചോളം എനിക്കറിയാം സ്ഥലം "

പകുതി ആശ്വസം ആയി. ഓട്ടോ വീണ്ടും ഊടുവഴികള്‍ താണ്ടി യാത്രയായി.

"നിങ്ങള്‍ എന്നെ എങ്ങോട്ടാ കൊണ്ടു പോകുന്നേ..എങ്ങോട്ടാന്ന്.." അമ്മൂമ്മ പരിഭ്രാന്തയായി.

പുലിവാലയി!! അമ്മൂമ്മ എങ്ങാന്‍ ഒച്ചയെടുത്താല്‍ നാട്ടുകാര്‍ കേറി പെരുമാറും..

"ഒന്നു മിണ്ടാണ്ടിരിക്കുന്നുണ്ടോ തള്ളേ...കൊണ്ടേ ആക്കാം " ഓട്ടോചേട്ടന്‍ അലറി.

അമ്മൂമ്മ പിന്നെ ഒരക്ഷരം മിണ്ടീല്ല. ആരും ഒന്നും പറഞ്ഞില്ല. മുനുഷ്യസ്നേഹം ഭയത്തിനു വഴിമാറി. ഇവരുടെ വീടെങ്ങാന്‍ കണ്ടുപിടിക്കാന്‍ പറ്റിയില്ലെങ്കില്‍ .. ഇവര്‍ ബഹളം ഉണ്ടാക്കി ആളെങ്ങാന്‍ ഓടിക്കൂടിയാല്‍ .. "വൃദ്ധ്യയെ തട്ടിക്കൊണ്ടു പോകന്‍ ശ്രമിച്ച രണ്ടു ചെറുപ്പക്കാരെ നാട്ടുകാര്‍ പിടികൂടി തല്ലിക്കൊന്നു " എന്ന പത്ര തലക്കെട്ടും "യവന്മാര്‍ ക്ക് പ്രായം പോലും ഒരു പ്രശ്നമല്ല.." "നിനക്കുമില്ലേടാ അമ്മൂമ്മയും മുത്തശ്ശിമാരും .. " തുടങ്ങിയ ഡയലോഗുകളും എന്റെ ഭാവനയില്‍ തെളിഞ്ഞു വന്നു.വെറുതേ റൂമില്‍ പോയി മലന്നു കിടക്കണ്ട ഞാനാ..

"ഇതാ പാല്‍ക്കുളങ്ങര..ആ പെട്ടിക്കടയില്‍ ഒന്നു ചോദിച്ചു നോക്ക്"

ക്ഷമനശിച്ച ഓട്ടോക്കാരന്‍ പറഞ്ഞു. ഞാന്‍ കടയിലേക്കു ചെന്നു. കടയില്‍ ഒരു മദ്ധ്യവയസ്കയായ ഒരു സ്ത്രീ.

"ഇവരെ അറിയുമോ ചേച്ചീ" അമ്മൂമ്മയെ ചൂണ്ടിക്കാട്ടി ഞാന്‍ ചോദിച്ചു.

അവര്‍ കടയില്‍ നിന്നും ഇറങ്ങി ഓട്ടോയുടെ അടുത്തേക്കു വന്നു.

"ഇവരോ..എവിടെന്നു കിട്ടി ഇവരേ" അവരുടെ മുഖത്ത് ആശ്ചര്യചിഹ്നം ..

എന്റെ ശ്വസം നേരെ വീണു.അപ്പോഴാണ്‌ നമ്മുടെ അമ്മൂമ്മ ഈ ചേച്ചിയെ കാണുന്നത്...എന്നിട്ട് ചേച്ചിയോടൊരു ചോദ്യവും

"മോള്‍ ഈ രാത്രി എവിടെ പൊയീരിന്നു മോളേ"..

അതു ശരി വാദി പ്രതിയായോ.

"പ്ഫാ"... ഒരൊറ്റ ആട്ടായിരുന്നു ആ ചേച്ചി.

"പ്രായമായല്‍ മുനുഷ്യര്‍ക്കു പണി ഉണ്ടാക്കാതെ വീട്ടി ഇരുന്നൂടെ തള്ളേ.."

അമ്മൂമ്മയുടെ ചോദ്യം കേട്ട ചേച്ചി വയലന്റ് ആയി. അപ്പൊ അമ്മൂമ്മ ആളു ചില്ലറക്കാരി അല്ല. എന്തായാലും അവരെ അറിയാവുന്ന ഒരാളെ കിട്ടീലോ..

"ചേച്ചി ഇവരെ അറിയുമല്ലേ.." ഞാന്‍ ആശ്വസത്തോടെ ചോദിച്ചു.

"അറിയും മക്കളേ എന്റെ വീടിനടുത്തുള്ളതാ..സുഖമില്ലാത്തവരാ..ഇതെപ്പൊ ഇറങ്ങിപ്പോയോ എന്തോ..നിങ്ങള്‍ പൊക്കൊ...ഞാന്‍ കൊണ്ടെ ആക്കിക്കോളാം ദാ കാണുന്നതാ ഇവരുടെ വീട്...നിങ്ങളെ ദൈവം രക്ഷിക്കും ..നിങ്ങള്‍ കൊണ്ടു വന്നാക്കീല്ലാരുന്നെങ്കില്‍ ..."

അമ്മൂമ്മയെ ആ ചേച്ചിക്കു കൈമറി ഓട്ടോയില്‍ കയറി തിരിച്ചു പോരുമ്പോള്‍ ഞാന്‍ ശ്യാമിനെ ചീത്ത വിളിച്ചില്ല. ഞങ്ങള്‍ പരസ്പരം നോക്കി ചിരിച്ചു.ഞങ്ങളെ നോക്കി ഓട്ടോക്കാരനും. മനസില്‍ എവിടെയോ ഒരു കുളിര്‍ മഴ പെയ്യുകയായിരുന്നു.

Wednesday, April 25, 2007

കുട്ടിപ്പാര

ഇത്തവണ നാട്ടിലേക്കു പോകാന്‍ ട്രയിന്‍ ടിക്കറ്റ്‌ കിട്ടിയില്ല. ശബരിമല തീര്‍ഥാടകര്‍ എല്ലാം ബുക്ക്‌ ചെയ്തു തീര്‍ത്തിരുന്നു. ഒരു കസിന്റെ കല്യാണം ഉള്ളതിനാല്‍ പോകാതെ പറ്റില്ല. അങ്ങനെ ചെന്നൈ - ആലപ്പി ട്രയിന്‍ - ന്റെ അണ്‍ - റിസര്‍വ്‌ഡ്‌ കമ്പാര്‍ട്മെന്റില്‍ ഞാന്‍ ഒരു വിധം കയറിപ്പറ്റി. മിലിറ്ററി റിസര്‍വ്‌ഡ്‌ കമ്പാര്‍ട്‌മന്റ്‌ ആയിരുന്നെങ്കിലും അവര്‍ "എറങ്ങിപ്പോടാ" എന്നു പറയാതിരുന്നതിനാല്‍ ഇരിക്കാന്‍ സീറ്റും കിട്ടി. കൃത്യ സമയത്തു തന്നെ കേരളം ലക്ഷ്യമാക്കി വണ്ടി കൂകിപ്പാഞ്ഞു.രാത്രി ഒരു വിധം ഇരിന്നും നടന്നും ഒക്കെ കഴിച്ചു കൂട്ടി. ഒരോ സ്റ്റേഷനില്‍ നിര്‍ത്തുമ്പോഴും ആളുകള്‍ ഞങ്ങളുടെ കമ്പാര്‍ട്മെന്റില്‍ കയറാന്‍ ഓടി വന്നെങ്കിലും മിലിട്ടറിക്കാര്‍ അവരെ കയറ്റി ഇല്ല. അങ്ങനെ ഒരു വിധം നേരം വെളുപ്പിച്ചു. ട്രയിന്‍ ഇപ്പോള്‍ ഓടുന്നത്‌ കേരളത്തിന്റെ വിരിമാറിലൂടെയാണ്‌. പാലക്കാട്‌ സ്റ്റേഷന്‍ എത്തിയപ്പോള്‍ കുറെ യാത്രക്കാര്‍ ഞങ്ങളുടെ ഓടിക്കയറി. മിലിട്ടറിക്കാര്‍ അവരെ തടയാന്‍ മെനക്കെട്ടില്ല. ഇനി കുറച്ചല്ലേ ഉള്ളൂ യാത്ര എന്നവര്‍ കരുതിക്കാണണം. അതോ പ്രബുദ്ധരായ മലയാളികളെ തടഞ്ഞാലും അവര്‍ കയറും എന്നവര്‍ കരുതിക്കാണുമോ?

പാലക്കാടു നിന്നു കയറിയ ഒരു മുസ്ലീം കുടും ബം എന്റെ ചുറ്റുമായി ഇരുപ്പുറച്ചു. കൂട്ടത്തില്‍ ഒരു കോമളാംഗയായ മുസ്ലീം പെണ്‍ കൊടിയുമുണ്ട്, എന്റെ ഓപ്പോസിറ്റായി. ചുറ്റും ഇരിക്കുന്നവരില്‍ അവളുടെ ബാപ്പയും അമ്മാവന്മാരുമൊക്കെ ഉണ്ടാവാന്‍ സാധ്യത ഉള്ളതിനാല്‍ ഞാന്‍ വളരെ മാന്യമായി അവളെ ഒളിങ്കണ്ണിട്ടു നോക്കി. അവളെന്നെയും .അവളേക്കാള്‍ എനിക്കു ഗ്ലാമര്‍ ഉള്ളതിന്റെ കോമ്പ്ലെക്സ് അടിച്ചു എന്നു തോന്നുന്നു (കോപ്പാ..) പിന്നെ അവള്‍ ആ ഏരിയായിലേക്കു നോക്കീല്ല. എനിക്കു പിന്നെ ആ പ്രശ്നമൊന്നുമില്ലല്ലോ. ദുര്‍ബലന്‍ പറയുന്ന പോലെ "മുസ്ലീമാ.. സാരമില്ല എന്റെ വീട്ടില്‍ ഞാന്‍ സമ്മതിപ്പിച്ചോളാം" എന്ന മട്ടില്‍ ഞാനിരുന്നു.

അവരുടെ കൂടെ ഒരു 5-6 വയസുള്ള ഒരു കുസൃതിക്കുടുക്കയും ഉണ്ടായിരുന്നു. എല്ലാവരുടേയും ശ്രദ്ധ അവളുടെ കൊഞ്ചി കൊഞ്ചി ഉള്ള സംസാരത്തിലും കളികളിലുമാണ്.

"ഒന്നടങ്ങീരിക്കെന്റെ റസിയമോളെ" അവളുടെ ഉമ്മ ഇടക്കിടെ പറഞ്ഞു കൊണ്ടിരുന്നു.

ഞാന്‍ വീണ്ടും നമ്മുടെ കോമളാംഗയില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു. മൊബൈല്‍ ഗെയിം കളിക്കുന്ന പോസില്‍ ഇരുന്നാണ്‌ വായി നോട്ടം.

"ന്റെ ഒരു ഫോട്ടോടുക്ക്വോ..?"

ഞാന്‍ ഞെട്ടിത്തിരിഞ്ഞു നോക്കി. കുസൃതിക്കുടുക്ക റസിയയാണ്‌.
മൊബൈലിന്റെ വാള്‍ പേപ്പറായി ഇട്ടിരുന്നത് ചേച്ചിയുടെ കുട്ടിയുടെ ഫോട്ടോയായിരുന്നു. ജി പി ആര്‍ എസ് വഴി കയറ്റിയത്. അതു കണ്ടിട്ട് കുട്ടി എന്റേത് കാമറാ ഫോണ്‍ ആണെന്ന് തെറ്റിദ്ധരിച്ചിരിക്കുന്നു. പണിയായല്ലോ..? കൊച്ചു നാണം കെടുത്തിയേ അടങ്ങൂ. കോമളാംഗ കൌതുകത്തോടെ എല്ലാം നോക്കുന്നുണ്ട്. എന്റെ ഫോണില്‍ കാമറ ഇല്ലെന്നെങ്ങനെ പറയും..? വേണ്ട.. തത്കാലം കുട്ടിയെ പറ്റിക്കാം .

"മോളൊന്നു ചിരിച്ചേ..സ്മൈല്‍.."

70 mm ചിരി ചിരിച്ച് അവള്‍ നിഷ്കളങ്കമായി എന്റെ 'വിര്‍ച്ച്വല്‍ ' കാമറക്കു പോസ് ചെയ്തു.

"ക്ലച്ചക്ക്"

ഞാന്‍ കാമറ ക്ലിക്ക് ചെയ്യുന്ന ശബ്ദം കൂടെ ഉണ്ടാക്കി. ചുമ്മാ.. കിടക്കട്ടെ..ഒരു എഫെക്ടിന്.

"എവ്ടേ...കാണട്ടേ..."

കുട്ടി ഓടിവന്നെന്റെ അടുത്തിരുന്നു. എടുത്ത ഫോട്ടോ കാണാനുള്ള വരവാ.ഇവള്‍ എന്നേം കൊണ്ടേ പൊകൂ. എന്റടുത്താ അവളുടെ കളി. വീണ്ടും എന്റെ തലയില്‍ ആപ്പിള്‍ വീണു. വാള്‍ പേപ്പര്‍ തന്നെ കാണിച്ചു കൊടുക്കാം ! വല്യ ക്ലാരിറ്റി ഒന്നുമില്ലാത്ത ഫോട്ടോ ആണു കിടക്കുന്നേ. ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡിലെ ഫോട്ടോ പോലെ, അവനവനു പോലും തിരിച്ചറിയാന്‍ പറ്റില്ല. അതു കാട്ടി അവളുടെ ഫോട്ടൊ ആണെനു പറഞ്ഞാല്‍ വിശ്വസിച്ചോളും പാവം .ഞാന്‍ കണക്കു കൂട്ടി.

അവള്‍ ഫോണില്‍ കുറച്ചു നേരം സൂക്ഷിച്ചു നോക്കി. മുഖത്താകെ സം ശയം . വീണ്ടും വീണ്ടും നോക്കി. എന്നിട്ടെന്റെ ഓപ്പോസിറ്റായി ഇരിക്കുന്ന കോമളാംഗയെ ചൂണ്ടിക്കാട്ടി ഒരൊറ്റച്ചോദ്യം..

"ഇദീ ഇത്താടെ ഫോട്ടോല്ലേ...?"

ഈശ്വരാ..!! ഞാന്‍ എന്തു ചെയ്യണമെന്നറിയാതെ സ്തംഭിച്ചിരുന്നു. എന്തൊരു നിഷ്കളങ്കമായ പാര!! .അടി എപ്പോ തുടങ്ങും എന്നു മാത്രമേ എനിക്കപ്പൊ കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നുള്ളൂ. ഒരു പ്രായപൂര്‍ ത്തിയായ പെണ്‍ കുട്ടിയുടെ ഫൊട്ടോ അവളറിയാതെ എടുത്തു എന്ന മാരകമായ കുറ്റമാണ്‌ എന്റെയും , കാമറ പോയിട്ട് ഒരു 'കാ' പോലും ഇല്ലാത്ത എന്റെ ഫോണിന്റേയും പേരില്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.അതും വേണ്ടാത്ത ജാഡ കാണിക്കാന്‍ നോക്കീട്ട്.എല്ലാവരും എന്നെത്തന്നെ തുറിച്ചു നോക്കി ഇരിക്കുവാണ്. ആരാദ്യം തല്ലും എന്ന കണ്‍ഫ്യൂഷനില്‍ ആണോ..?

"അയ്യേ.. ഈ... കൊച്ചിന്റെ... ഒരു കാര്യം....ഇതില്‌ കാമറ.. ഒന്നൂല്ല..ഞാന്‍ വെറ്തേ...പറ്റിക്കാന്‍ ..ദേ നോക്ക്യേ...കണ്ടാ..."

സാന്റോസിന്റെ കമന്റു പോലെ വാക്കുകള്‍ മുറിഞ്ഞു പീസ് പീസയി വീണു. മൊബൈല്ന്റെ പരസ്യത്തിലെപ്പോലെ അതു 360 ഡിഗ്രി കറക്കിക്കൊണ്ടാണ്‌ അത്രയും ഞാന്‍ പറഞ്ഞോപ്പിച്ചത്. ഏതായാലും ആരും തല്ലിയില്ല. അവര്‍ക്കു എന്റെ നിരപരാധിത്വം ബോധ്യപ്പെട്ടോ എന്തോ.. ഉറപ്പായിരുന്ന ഒരു അടി ഒഴിവായതിന്റെ ആശ്വാസത്തില്‍ ഞാന്‍ ഒന്നമര്‍ന്നിരുന്നു.വീണ്ടും കോമളാംഗയെ നോക്കനുള്ള ശക്തി എനിക്കുണ്ടായിരുന്നില്ല. അവളുടെ അടക്കിപ്പിടിച്ചുള്ള ചിരി എനിക്കു കേള്‍ക്കാമായിരുന്നു.

Friday, March 23, 2007

മൂന്നു ചിത്രങ്ങള്‍

മൂന്നു ചിത്രങ്ങള്‍

ഞാന്‍ വരച്ച മൂന്നു ചിത്രങ്ങള്‍ . ഒരു വാട്ടര്‍ കളര്‍ പെയിന്റ്ങ്ങ്, രണ്ടു പെന്‍ സില്‍ സ്കെച്ചുകള്‍ . കുറേ മുന്‍ പു വരച്ചതാണ്‌ .അഭിപ്രായങ്ങള്‍ അറിയുക്കുമല്ലോ..









Saturday, March 17, 2007

എനിക്കിഷ്ടപ്പെട്ട ഒരു വീഡിയോ

എനിക്കിഷ്ടപ്പെട്ട ഒരു വീഡിയോ

വരികള്‍ ...

Hold me
Like the River Jordan
And I will then say to thee
You are my friend

Carry me
Like you are my brother
Love me like a mother
Will you be there

Oh, love

Weary
Tell me, will you hold me
When wrong will you scold me
When lost will you find me

But they told me
A man should be faithfull
And walk when not able
And fight 'til the end
But I'm only human

Everyone's taking control of me
Seems that the world's
Got a role for me
I'm so confused
Will you show to me
You'll be there for me
And care enough to bear me

Thursday, March 01, 2007

ഇതെന്റെ വേള്‍ ഡ് കപ്പ് ബാറ്റിങ്ങ് ഓര്‍ ഡര്‍ ..... നിങ്ങളുടേതോ?


ഇതെന്റെ വേള്‍ ഡ് കപ്പ് ബാറ്റിങ്ങ് ഓര്‍ ഡര്‍ ..... നിങ്ങളുടേതോ?

Tuesday, February 27, 2007

വീണ്ടും ലൈവ് പടം വര!!!

വീണ്ടും ലൈവ് പടം വര!!!
ഇവനിതു തന്നെയാണോ പണി എന്നു ചോദിക്കരുത് ഇതു കൂടി ഒന്നു സഹിക്കൂ....ഇത്തവണ ഒരു ഗൊമ്പറ്റീഷന്‍ !! ഒരു അടിക്കുറിപ്പു എഴുതാമോ..?

ഒന്നാം സമ്മാനം : വെസ്റ്റിന്ഡീസില്‍ നടക്കുന്ന ലോകകപ്പ് കാണാനുള്ള അവസരം !!!!!!

ലൈവ് പടം വര കാണാന്‍ ഈ കൊളുത്തില്‍ തൂങ്ങുക:

http://artpad.art.com/?je41jt1byva8

ക്ഷമ ഇല്ലാത്തവര്‍ സ്പീഡ് കൂട്ടിക്കാണുക.

Monday, February 26, 2007

ഒരു ചിത്രത്തിന്റെ പിറവി ലൈവ്‌ !!

ഒരു ചിത്രത്തിന്റെ പിറവി ലൈവ്‌ !!


കാണുവാന്‍ ഈ ലിങ്കില്‍ ക്ലിക്കുക !!!

http://artpad.art.com/?je2dam15hac0